LDF വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യത്തോടെ പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന.പ്രചാരണത്തിന്റെ അവസാനമാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിക്കൊണ്ട് ഇടതുപക്ഷ ഗവണ്മെന്റ് രൂപീകരിക്കുന്നത്.വ്യാപകമായ പ്രചാരണപരിപാടികളാണ് അതിന് ശേഷം ഇന്നോളം നടന്നുകൊണ്ടിരിക്കുന്നത്.'ഇരട്ടചങ്കൻ' എന്ന ബിംബവൽക്കരണവും 'ഇവിടൊരു സർക്കാറുണ്ട്' എന്ന പരസ്യവചനവും ഒക്കെ ഈ.പ്രചാരണങ്ങളുടെ തുടർച്ചയാണ്.
എല്ലാത്തിനെയും ന്യായീകരിച്ച് വെളുപ്പിക്കാൻ പാർട്ടി സഖാക്കൾ കൂടി ഉണ്ടാവുമ്പോ ഈ പ്രചാരണങ്ങളുടെയൊക്കെ റീച്ച് കൂടുമെന്നതും നേരാണ്.എന്നാൽ ഇതിന്റെയൊക്കെ മറവിൽ ന്യൂനപക്ഷദളിത് വിരുദ്ധ നീക്കങ്ങളാൽ സംഘപരിവാറിനെ പോലും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ് ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സർക്കാർ.
ഇക്കഴിഞ്ഞ ആയുധപൂജയുടെ മറവിലാണ് ഹിന്ദുത്വതീവ്രവാദി പ്രതീഷ് വിശ്വനാഥ് തോക്കുകളും വടിവാളുകളുമടക്കം പൂജക്ക് വെക്കുന്ന ചിത്രങ്ങൾ തന്റെ തന്നെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും കാലപാഹ്വാനങ്ങൾ നടത്തുകയും സർക്കാരിനെതിരെ യുദ്ധം ചെയ്യണമെന്നും വിളിച്ചു പറയുകയും ചെയ്തിരുന്നു.നവംബർ ഒമ്പതിന് ബാബരി മസ്ജിദ് ഭൂമി ക്ഷേത്രനിർമാണത്തിന് സുപ്രീം കോടതി വിട്ടുനൽകിയ ദിവസത്തിലും വിഷലിപ്തമായ പോസ്റ്റുകളുമായി ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
പലതവണ പലരും പോലീസിൽ പരാതിപ്പെട്ടിട്ടും ആളെ കിട്ടാനില്ല എന്നായിരുന്നു പിണറായി വിജയൻ സർക്കാരിലെ ലോകനാഥ് ബെഹ്റ നിയന്ത്രിക്കുന്ന പോലീസിന്റെ മറുപടി.എന്നാൽ ഈ പറഞ്ഞ പ്രതീഷ് വിശ്വനാഥ് തന്നെ 2019 നവംബർ 26ന് കൊച്ചി കമ്മീഷണർ ഓഫീസിന് മുമ്പിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലയിടത്തായി ഉണ്ടായിരുന്നു.ലഘുലേഖ കയ്യിൽ വെച്ചെന്നും പുസ്തകം വായിച്ചെന്നും വട്ടംകൂടിയിരുന്ന വർത്താനം പറഞ്ഞുവെന്നും കാരണം.കാണിച്ച് മുസ്ലിം ചെറുപ്പക്കാർക്ക് UAPA അടക്കമുള്ള വകുപ്പുകൾ ചാർത്തി കേസെടുക്കുകയും ജയിലിൽ തള്ളുകയും ചെയ്യുന്ന പൊലീസാണിതെന്നോർക്കണം.
പോലീസിന്റെ മാത്രമല്ല സർക്കാർ മൊത്തത്തിൽ തന്നെയും ഹിന്ദുത്വപ്രീണനം നടത്താനും അതുവഴി ഭൂരിപക്ഷ വോട്ടുകൾ പിടിക്കാനുമുള്ള ശ്രമം ഇലക്ഷൻ മുമ്പിൽ കണ്ട് തന്നെ തുടങ്ങി എന്ന് വേണം കരുതാൻ.അത് കൊണ്ടാണല്ലോ മുന്നാക്കസംവരണം അടക്കമുള്ള കാര്യങ്ങൾ ഇത്ര ധൃതിപ്പെട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
സംവരണം എന്നത് ഒരു ദാരിദ്യനിർമാർജനപദ്ധതി അല്ലെന്നും അത് സാമൂഹ്യനീതിക്ക് വേണ്ടി ഉള്ളതാണെന്നും അതിന്റെ അടിസ്ഥാനതത്വങ്ങൾ അറിയുന്ന ആർക്കും തർക്കത്തിനിടയില്ലാത്തതാണ്.എന്നാൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തികസംവരണം ഏർപ്പെടുത്തികൊണ്ട് ഈ സർക്കാർ സംവരണത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിച്ചിരിക്കുകയാണ്..
50% വരുന്ന general quota യിൽ നിന്നായിരിക്കും ഈ 10% സംവരണമെന്ന് സർക്കാർ വാദിച്ചിരിന്നുവെങ്കിലും അതും തെറ്റിക്കപ്പെട്ടു.അതിന്റെ പ്രത്യാഘാതങ്ങൾ കണ്ട് തുടങ്ങുകയും ചെയ്തു.അർഹതപ്പെട്ട സീറ്റുകൾ നഷ്ടമാവുന്നത് ദളിത് മുസ്ലിം സമുദായങ്ങളിലെ ചെറുപ്പക്കാർ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു.
സവർണ്ണന്റെ മാത്രം ഉന്നമനത്തിനും തീവ്രഹിന്ദുത്വത്തിനും വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധമാണ് ഇരട്ടച്ചങ്കൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ.ഒന്നോ രണ്ടോ ഉദാഹരണങ്ങളിലൂടെ കാര്യങ്ങളെ പെരുപ്പിക്കുകയല്ലെന്ന് ഇക്കാലയാളവിലെ സർക്കാർ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന ആർക്കും തന്നെ മനസ്സിലാവുന്നതാണ്.
No comments:
Post a comment